Friday 12 April 2024

സത്യമാകുന്ന തോന്നലുകൾ..!

 സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ കുറച്ചു മുന്നേ തന്നെ മനസ്സിലാകുന്നതിനെപ്പറ്റി കേട്ടിട്ടുണ്ടോ . അയ്യർ ദി ഗ്രെയ്റ്റ് , ഫൈനൽ ഡെസ്റ്റിനേഷൻ എന്നീ ചിത്രങ്ങളുടെയെല്ലാം കഥാ തന്തു ഇതാണ് . എന്നാൽ ഞാൻ ഇനി പറയാൻ പോകുന്ന രണ്ടു കാര്യങ്ങൾ സിനിമയിലേതല്ല . 

            പത്തു വർഷം മുൻപ് , കോട്ടയം ദീപിക പത്രത്തിൽ ഞാൻ ആർട്ടിസ്റ്റായി ജോലി ചെയ്തിരുന്ന കാലം. ജോലി കഴിഞ്ഞ് നാട്ടിലേക്കു വരാനായി ഒരു ശനിയാഴ്ച്ച വൈകുന്നേരം കൊല്ലത്തേക്കുള്ള മെമു ട്രെയിൻ വരുന്നതും കാത്ത് രണ്ടാമത്തെ പ്ലാറ്റഫോമിലെ നീളൻ ചാരു ബെഞ്ചിൽ ഇരിക്കുകയായിരുന്നു ഞാൻ . ഹെഡ് സെറ്റിൽ പാട്ടും കേട്ടങ്ങനെ ഇരിക്കുമ്പോൾ കുറച്ചപ്പുറത്തുനിന്നും കയ്യിൽ ഒരു പ്ലാസ്റ്റിക് കവറിനകത്താക്കിയ പൊതിയുമായി ഏകദേശം 18 വയസ്സ് പ്രായം   തോന്നിക്കുന്ന ഒരു പയ്യൻ നടന്നുവരുന്നത് കണ്ടിട്ട് എന്തോ ഒരു വല്ലാത്ത നെഗറ്റീവ് ഫീൽ ചെയ്തു . അവനിൽ എന്തോ ക്രിമിനൽ മൈന്റുള്ള ഒരുവനെപ്പോലെ വെറുതെ തോന്നി . അവൻ പതുക്കെ നടന്നുവന്നിട്ട് എന്റെ ഇടത്തെ സൈഡിലിങ് ഇരിപ്പും ഉറപ്പിച്ചു . അതോടെ  എന്റെ ടെൻഷനും ഇത്തിരിയങ്ങ് കൂടി ..അല്പം കഴിഞ്ഞപ്പോൾ അവൻ പാളത്തിന്റെ വലത്തേക്കും ഇടത്തേക്കും വശങ്ങളിലേക്കും ചൂണ്ടി കാണിച്ചിട്ട് എന്നോട് ചോദിച്ചു " ചേട്ടാ ..കൊല്ലത്തേക്ക് പോകുന്നത് അങ്ങോട്ടോ അതോ ഇങ്ങോട്ടോ " ..ഞാൻ ഇടത്തേക്കാണെന്ന് മറുപടി പറഞ്ഞൊഴിഞ്ഞു . അവൻ കൂടുതൽ സംസാരിച്ച് കമ്പനിയാവാനുള്ള ശ്രമം തുടർന്നു ഞാനാണെങ്കിൽ അകലാനും . കാരണം വല്ല കള്ളനോ , ക്രിമിനമോ ആണോ എന്നുള്ളൊരു തോന്നൽ .. അപ്പോൾ പിന്നേം അവൻ " ചേട്ടാ ചേട്ടന്റെ ആ ഫോണൊന്നു തരാവോ ഒന്ന് വിളിക്കാൻ ? “ അതും കൂടി കേട്ടതോടെ  എന്റെ ടെൻഷന്റെ ആക്കം കൂടി , ഒരു പരിചയവും ഇല്ലാത്തവനെന്തിന് എൻ്റെ ഫോൺ ചോദിക്കണം . വല്ല ഉടായിപ്പ് വേലക്കും ആയിരിക്കുമോ " അയ്യോ ..ഇതിൽ റോമിങ്ങുണ്ട് " ഞാൻ ഒരു കള്ളമങ്ങ് കാച്ചി . അവൻ പിന്നേം വിടാൻ ഭാവമില്ല “ ചേട്ടനെവിടുന്നാ വരുന്നത് ബാംഗ്ളൂരീന്നാണോ ? “ ഞാൻ അതെയെന്ന് വെറുതെ തലയാട്ടി . അപ്പോൾ അവൻ പിന്നെയും " ബാംഗ്ളൂരിൽ എവിടെ ..? " ദൈവമേ ..ഞാൻ പെട്ടു ..! കാരണം ബാംഗ്ളൂരിലെ ഒറ്റ സ്ഥലത്തിന്റെ പേരുപോലും എനിക്കറിയില്ലായിരുന്നു . അവനിൽ നിന്ന് രക്ഷപെടാനായി ഞാൻ ആ ചോദ്യം കേട്ട ഭാവമില്ലാതെ ഫോണിലെ പാട്ടും കേട്ടങ്ങിരുന്നു . അപ്പോഴാണ് എന്റെ വലത് വശത്തായി ഏകദേശം ഒരു നാലുവയസ്സുള്ള പയ്യനും അമ്മയും വന്നു നിന്നത് . ആ കൊച്ചു പയ്യന്റെ മുഖത്ത് വല്ലാത്തൊരു ഐശ്വര്യം എനിക്ക്   അനുഭവപ്പെട്ടു . ആ മുഖം കണ്ട ഉടനെ ' അനന്തു ' എന്നൊരു പേര് അറിയാതെ എന്റെ മനസ്സിൽ വന്നു . ആ പേരാണ് അവന് ഏറ്റവും യോജിക്കുന്നത് എന്നൊരു വിചാരവും . ഇത്തിരി കഴിഞ്ഞപ്പോൾ എന്റെ വലത്തേ വശത്ത് ആ കൊച്ചു പയ്യനും വന്നിരുന്നു . അപ്പോഴേക്കും എനിക്ക് വെറുതെ തോന്നിയ 'അനന്തു ' എന്ന പേര് എന്റെ മനസ്സിലൂടെ ഭയങ്കരമായിട്ട് കറങ്ങിക്കൊണ്ടേയിരുന്നു . ആ പേര് എന്റെ തൊണ്ടയിൽ ആകെ ഞെരിക്കുന്നതുപോലെ ഒരു തോന്നൽ ..ഇത്തിരി നേരത്തേക്ക് എനിക്ക് വല്ലാത്ത പരവേശവും അവന്റെ യഥാർത്ഥ പേരൊന്നറിയാനുള്ള വെപ്രാളവും കൂട്ടി... ശരിക്കുള്ള അവന്റെ പേര് അറിയാതെ സമാധാനം കിട്ടില്ല എന്നൊരു തോന്നൽ , ഞാൻ ആ കൊച്ചുപയ്യനോട് ചേർന്നിരുന്നിട്ട് പതുക്കെ അവനോടായി ചോദിച്ചു " മോനേ ..മോന്റെ പേരെന്താ ..? " . അപ്പോൾ ആ കൊച്ചു പയ്യൻ എന്റെ മുഖത്തേക്ക് നോക്കിയിട്ട് വളരെ നിഷ്കളങ്കമായി പറഞ്ഞു " അനന്തു " . അത് കേട്ടതും ഞാനങ്ങ് ഇടിവെട്ടേറ്റതുപോലെ ആയിപ്പോയി . ഇതെന്തൊരു മറിമായം ?. ജീവിതത്തിൽ ആദ്യമായി കാണുന്ന ഒരു കൊച്ചു പയ്യൻ , ' അനന്തു ' എന്ന പേര് അവന് യോജിക്കുന്നതായി വളരെ സ്ട്രോങ്ങായി അങ്ങ് തോന്നുക അത് സത്യമാവുക , ഞാൻ ആശ്ചര്യപ്പെട്ടുപോയി . ട്രെയിൻ കൊല്ലത്ത് എത്തുന്നതുവരെ എനിക്ക് കിളിപോയ അവസ്ഥ ആയിരുന്നു . ഞായറാഴ്ചത്തെ അവധിക്കു ശേഷം തിങ്കളാഴ്ച്ച രാവിലെ കോട്ടയത്തെ ഓഫിസിൽ എത്തുന്പോഴും ഈ സംഭവത്തിന്റെ ഹാങ്ങ് ഓവർ മാറിയിരുന്നില്ല . ഓഫീസിൽ എത്തിയ ഞാൻ പതിവില്ലാതെ രാവിലെ പത്രമൊന്നു തുറന്നു നോക്കി . അതിലെ ഒരു വാർത്ത ഏകദേശം ഇങ്ങനെ ആയിരുന്നു. “ നാക്കിന്റെ അടിയിൽ പാമ്പിനെ കൊണ്ട് കൊത്തിച്ച് ലഹരി നുണയുന്ന യുവാവ് പിടിയിൽ ” , പ്രതിയുടെ കയ്യിൽ നിന്നും ഒരു പൊതിയിലെ കഞ്ചാവും പിടിച്ചെടുത്തു . പ്രതി ബാംഗ്ളൂരിൽ നിന്നാണ് ഇങ്ങനെ പാമ്പിനെ ഉപയോഗിച്ച് ലഹരി നേടിയിരുന്നത് . രണ്ടു ദിവസമായി പോലീസ് നിരീക്ഷണത്തിലായിരുന്ന പ്രതി കൊല്ലം കേരളപുരം സ്വദേശി ആണ് . വാർത്തയ്‌ക്കൊപ്പമുള്ള പ്രതിയുടെ മുഖചിത്രം ഞാനൊന്ന് സൂക്ഷിച്ച് നോക്കിയപ്പോഴാണ് കഥയിലെ രണ്ടാമത്തെ ട്വിസ്റ്റ്, എനിക്ക് പരിചയം ഉള്ള മുഖം. രണ്ടു ദിവസം മുൻപ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടപ്പോഴേ എനിക്കെന്തോ പ്രശ്നക്കാരൻ എന്ന് തോന്നിച്ച , എന്റെ ഇടത്തെ സൈഡിൽ വന്നിരുന്ന , വിളിക്കാനായി എന്നോട് ഫോൺ ചോദിച്ച, എന്നെ അൽപ്പ നേരത്തേക്ക് ടെൻഷന്റെ മുൾമുനയിൽ നിർത്തിയ അവൻ തന്നെ ..! ഞാൻ വീണ്ടും കിളി പോയ അവസ്ഥയിലായി . ദൈവമേ ..എനിക്കിതെന്തൊക്കെയാണ് സംഭവിക്കുന്നത്..എന്റെ തോന്നലുകളൊക്കെ സത്യമാവുകയാണല്ലോ.. ..? വിചിത്രമായ രണ്ടനുഭവങ്ങളും കൂടി ഒരുമിച്ച് വന്നപ്പോഴേക്കും കുറേ നേരത്തേക്ക് എന്റെ കണക്ഷൻ പോയതുപോലെ ആയി . സംഭവിച്ച കാര്യങ്ങളൊക്കെ മറ്റൊരാളോട് വിശദീകരിക്കാൻ പോലും പറ്റാത്ത വിധം ടോട്ടലി ബ്ലാങ്ക് ആയ അവസ്ഥ ..! ആലോചിച്ചിട്ട് ഒരു പിടീം കിട്ടുന്നില്ല . വല്ല ചാത്തനും കൂടിയതാണോ..? ഒന്ന് രണ്ട് ദിവസം എടുത്തു ഞാൻ ആ ഹാങ്ങ്‌ ഓവറിൽ നിന്നും പുറത്തു വരാൻ...


              നമ്മുടെ ചില നിസ്സാര തോന്നലുകൾ അങ്ങനെയാണ്. പിന്നീടത് സത്യമാകുമ്പോൾ വണ്ടറടിച്ചുപോകും ..!  

പ്രപഞ്ചത്തിലെ ഏറ്റവും കോംപ്ലിക്കേറ്റഡായ മിഷൈൻ എന്താണെന്നറിയാമോ ..? അത് മനുഷ്യന്റെ ശരീരമാണെന്നാണ് എവിടെയോ വായിച്ചറിഞ്ഞത് . പക്ഷെ ശരീരം മാത്രമല്ല ശാസ്ത്രം ഇത്രയും വളർന്നിട്ടും ഈ പ്രപഞ്ചവും മനുഷ്യനും മനുഷ്യന്റെ സൂഷ്മമായ മനസ്സുമെല്ലാം ഇപ്പോഴും പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്ത തരത്തിൽ നിഘൂടതകൾ ഒളിച്ചിരിക്കുന്ന, വളരെയേറെ മിസ്റ്റീരിയസ് ആയ എന്തോ ആണ് ..

Sunday 10 December 2023

വീണ്ടും ചില സിനിമാ കാര്യങ്ങൾ ..

'വീണ്ടും ചില വീട്ടുകാര്യങ്ങൾ ' എന്ന ചിത്രത്തിൽ അതി മനോഹരമായൊരു സീനുണ്ട് . ജയറാം അവതരിപ്പിച്ച റോയ് എന്ന കഥാപാത്രം എന്തെങ്കിലും ഒരു തൊഴിലിനായി പല വഴിക്ക് അലഞ്ഞിട്ട് പാതിരാത്രിയിൽ ഒരു ലോറിയിൽ തിരികെ വരുമ്പോൾ വഴിൽ സഹായത്തിനായി നിൽക്കുന്ന ലോഹിതദാസിനെ കാണുന്നത്. വഴിക്കു വച്ച് കേടായ ലോഹിയുടെ കാർ നന്നാക്കുവാൻ റോയ് ശ്രമിക്കുന്നു . മെക്കാനിക് അല്ലെങ്കിലും അത് നന്നാക്കാൻ പണ്ട് ഓട്ടോ മൊബൈൽ എൻജിനിയറിങ് പഠിച്ചത് മാത്രമാണ് അയാളുടെ ആത്മവിശ്വാസം. ഒടുവിൽ നന്നാക്കികഴിയുമ്പോൾ  ചെറിയൊരു  പ്രതിഫലം സ്നേഹത്തോടെ ലോഹി റോയിക്ക് വച്ചു നീട്ടുമ്പോൾ  "അയ്യേ  പൈസയൊന്നും വേണ്ട ,  സാർ വിചാരിച്ചാൽ ഒരു ജോലി ശരിയാക്കിത്തരാൻ പറ്റുവോ ..?"  എന്ന് ചോദിക്കുന്ന റോയിയോട്   " ചോക്കുമലയിൽ ഇരിക്കുന്നവൻ ഒരു ചോക്കു കഷ്ണം അന്വേഷിച്ചുപോയ കഥയുണ്ട് , കയ്യിൽ നല്ലൊരു തൊഴിൽ ഇരിക്കുമ്പോഴാണ്  താൻ ജോലി അന്വേഷിച്ചു നടക്കുന്നത് .., എടോ ..കയ്യിലിരിക്കുന്നത് മറന്നിട്ട് കിട്ടാത്തതിന്റെ പിന്നാലെ പോയാൽ അത് അകന്നു പോവുകയേ ഉള്ളൂ ..സമയമാകുമ്പോൾ വരേണ്ടത് വന്നിരിക്കും .." എന്ന സരസമായ ഭാഷയിൽ റോയിക്ക് ഉപദേശം നൽകുന്നു ..

                                              പലർക്കും ഉണ്ടാകും റോയിയെപോലെ , തന്റെ യഥാർത്ഥ തട്ടകം ഏതാണെന്ന് തിരിച്ചറിയാതെ കടന്നുപോകുന്ന ഒരു കാലഘട്ടം. ഏതായാലും സിനിമയിൽ ലോഹി സാർ റോയിയോടു പറഞ്ഞ ആ വാചകം ഒരു വേളയിൽ ഞാനും ശിരസ്സാൽ സ്വീകരിച്ചു.  എന്റെ ശരിയായ തട്ടകം തിരഞ്ഞെടുക്കുവാൻ അത് വളരെ അധികം സഹായിക്കുകയും ചെയ്തു.

എന്റെ പാലക്കാടൻ യാത്രയിൽ ആദ്യം പോയത് ലക്കിടിയിലേക്കായിരുന്നു . അവിടെ ലക്കിടിയിലുള്ള ലോഹി സാറിന്റെ വീടൊന്നു കാണുക. പിന്നെ  വാല്സല്യം സിനിമ ചിത്രീകരിച്ച ഒറ്റപ്പാലത്തെ വീടും ഒന്ന് കണ്ടു വരിക . അങ്ങിനെ പാലക്കാട്ടെ ഒരു വെളുപ്പാൻകാലത്താണ് ഒറ്റപ്പാലത്തേക്കു പോകാനായി എന്റെ ബൈക്കിന്റെ കിക്കെർ സ്റ്റാർട്ട് ചെയ്തത് . ആദ്യം ലക്കിടിയിലെ അകലൂർ എന്ന ഗ്രാമത്തിൽ എത്തി . അവിടെ ലോഹി സാറിന്റെ അമരാവതി എന്ന വീട് കണ്ടെത്താൻ വലിയ പ്രയാസപ്പെട്ടില്ല . ഭൂതക്കണ്ണാടി എന്ന സിനിമയിൽ കണ്ടതുപോലുള്ള  പല നാട്ടുവഴികളും  ഞാൻ അവിടെ കണ്ടു. ഇത്തരം ഗ്രാമങ്ങളിലൂടെ അവിടുത്തെ നട്ടുവഴികളിലൂടെയെല്ലാം സഞ്ചരിക്കുമ്പോൾ മനസ്സിന് ഒരു ധ്യാനത്തിന്റെ ശാന്തതയും ഉന്മേഷവുമാണ് ലഭിക്കുന്നത്

അദ്ദേഹത്തിന്റെ രചനയിലും സംവിധാനത്തിലും പിറന്ന പല സിനിമകളിലും പാലക്കാടിന്റെ, പ്രത്യേകിച്ച് ഷൊർണുർ ഒറ്റപ്പാലം  പ്രദേശങ്ങൾ  വളരെ അധികം കാണുവാൻ കഴിയും. ഒരു കാലത്ത് മലയാള സിനിമ എന്നുപറഞ്ഞാൽ തന്നെ ഈ പറഞ്ഞ ചുറ്റുപാടുകളിൽ ഉള്ള കഥാ പശ്ചാത്തലങ്ങൾ മാത്രമായിരുന്നു . അവയിൽ അധികവും മലയാളത്തിലെ അറിയപ്പെടുന്ന സിനിമകളുമായി മാറുകയും ചെയ്തു. വെങ്കലം , കാരുണ്യം ,സല്ലാപം , വാത്സല്യം . ഭൂതക്കണ്ണാടി , അരയന്നങ്ങളുടെ വീട് , തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ് .ഒറ്റപ്പാലം പലരും ചിത്രീകരിച്ചിട്ടുണ്ടെങ്കിലും  ലോഹിസാറിന്റെ ഒറ്റപ്പാലം സിനിമകൾക്ക് എല്ലാക്കാലത്തും ഒരു പ്രത്യേക ഭംഗി തന്നെ ഉണ്ടായിരുന്നു . അവിടുത്തെ സാധാരണക്കാരന്റെ ജീവിതം ഒട്ടും തന്നെ കൃതൃമത്വം എഴുതി ഫലിപ്പിക്കാൻ ആ വലിയ കലാകാരന് കഴിഞ്ഞു. മലയാളിക്ക് കഥകളുടെയും കഥാപാത്രങ്ങളുടെയും  വൈവിധ്യങ്ങൾ കാട്ടിത്തന്ന ആ വലിയ കലാകാരൻ  ഇപ്പൊൾ  നമുക്ക് കാണാൻ കഴിയാത്ത വിധം  പ്രപഞ്ചത്തിലെ പഞ്ചഭൂതങ്ങളിൽ ലയിച്ചു . പക്ഷെ  അദ്ദേഹം നൽകിയ കഥാപാത്രങ്ങളെ നമുക്ക് ജീവിതത്തിൽ പലയിടത്തും കാണാം.

                                    വാത്സല്യം എന്ന ചിത്രത്തിൽ മേലേടത്തു രാഘവൻ നായർ എന്ന കഥാപാത്രത്തെ മലയാളിക്ക് മറക്കാൻ കഴിയുമോ ..അതുപോലെ തന്നെ ആ വീടും .?  മമ്മൂട്ടയുടെ കഥാപാത്രം  സന്ധ്യാനേരത്ത് ഉമ്മറത്തിരുന്നു നാമം ജപിക്കുന്നതും കുട്ടികൾ ആ വലിയ മുറ്റത്തു ചെക്ക് കളിക്കുന്നതും  താഴെ പടിപ്പുര കഴിഞ്ഞ് വീട്ടിലേക്കു കണ്ടത്തിലെ പൂട്ടുകഴിഞ്ഞ കാളക്കൂറ്റന്മാരെയുമായി വരുന്ന കാർഷിക വൃത്തിയുടെ അന്തരീക്ഷം നിറഞ്ഞു നിൽക്കുന്നതുമായ  ആ വീട് മലയാളീ പ്രേക്ഷകർക്ക് എത്രയോ പരിചയമാണ് . ആ കാലഘട്ടത്തിലെ ഏറ്റവും നല്ല കുടുംബ ചിത്രമായിരുന്നു ലോഹിത ദാസ് എഴുതി കൊച്ചിൻ ഹനീഫയുടെ സംവിധാനത്തിൽ ഇറങ്ങിയ വാത്സല്യം .

ഒറ്റപ്പാലത്തായിരുന്നു ആ വീട് . പക്ഷെ ചിത്രത്തിൽ കാണുന്ന ആ പ്രതാപം ഇപ്പോൾ ഇല്ല . താമസിക്കാൻ ആരുമില്ലാതെ വല്ലാതെ പഴകി കിടക്കുന്നു . ഞാൻ അകത്തേക്ക് ചെല്ലുമ്പോൾ കാണുന്നത് ഒരു ബംഗാളി പയ്യൻ ആ വീടിന്റെ അകം വൃത്തിയാക്കികൊണ്ടിരിക്കുന്നതാണ്. അല്പം മലയാളം അറിയുന്ന അയാളോട് ഞാൻ ചോദിച്ചു , ഈ വീട് ഏതാണെന്നറിയാമോ ..? അപ്പോൾ അയാൾ , ഇല്ല ..സേട്ടാ ..

മമ്മൂട്ടയെ അറിയാമോ ..? ഹാ ..സേട്ടാ ...ആ ..ആ മമ്മൂട്ടി പണ്ട് താമസിച്ച വീടാണിത് ..അയാളെന്നെ ഇത്തിരി സംശയത്തോടെ നോക്കി . ഞാനപ്പോൾ യുട്യൂബിൽ വാത്സല്യം സിനിമയിലെ ആ വീടിന്റെ ഭാഗങ്ങളെല്ലാം കാണിച്ചു . അയാൾ വലിയ ഞെട്ടലോടെ , കൗതുകത്തോടെ ഫോണിലേക്കും പിന്നെ ശരിക്കുള്ള വീട്ടിലേക്കും മാറി മാറി നോക്കി .. ആ പാവം ബംഗാളിക്ക് ശരിക്കും അപ്പോഴാണ് വിശ്വാസം വന്നത്  താനിതുവരെ മാറാല തട്ടിയും തൂത്തും തുടച്ചുമൊക്കെ ഇരുന്ന വീട് മലയാളിയുടെ മനസ്സിൽ നിന്ന് ഒരിക്കലും മാറാല പിടിക്കാത്ത ഒരു വീടാണെന്ന്..!



 

               .


സത്യമാകുന്ന തോന്നലുകൾ..!

 സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ കുറച്ചു മുന്നേ തന്നെ മനസ്സിലാകുന്നതിനെപ്പറ്റി കേട്ടിട്ടുണ്ടോ . അയ്യർ ദി ഗ്രെയ്റ്റ് , ഫൈനൽ ഡെസ്റ്റിനേഷൻ എന്നീ ച...